Saturday, October 18, 2014

നികുതിച്ചോര്‍ച്ച



എത്ര കിണഞ്ഞു പരിശ്രമിച്ചാലും വര്‍ഷാവസാനത്തെ ഓവര്‍ഡ്രാഫ്റ്റ് കുറയ്ക്കാമെന്നല്ലാതെ ഇല്ലാതാക്കാനാവില്ല. ഇനി ആയിരം കോടി രൂപ വരെ കാഷ് ബാലന്‍സ് ഉണ്ടെങ്കിലും ഏപ്രില്‍ ആദ്യവാരം

ട്രഷറി അടച്ചുപൂട്ടേണ്ടിവരും എന്നാണ് ധനവകുപ്പിന്റെ നിഗമനം

ഇക്കണക്കിന് പോയാല്‍ പുതിയ ധനകാര്യവര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് ഖജനാവിന്റെ സ്ഥിതി എന്തായിരിക്കും? കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഖജനാവ് കാലി, വികസനം കിനാവ്' എന്ന പരമ്പരയില്‍ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. 6,603 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്‌റ്റോടെയായിരിക്കും പുതിയ ധനകാര്യവര്‍ഷം ആരംഭിക്കുക. പരമാവധി എടുക്കാവുന്ന ഓവര്‍ഡ്രാഫ്റ്റ് 1,072 കോടിയാണ്. ഈ പരിധി അധികരിച്ചാല്‍ അഞ്ചുദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കില്‍ വായ്പ തിരിച്ചടച്ച് ഓവര്‍ഡ്രാഫ്റ്റിന് പുറത്തുകടക്കണം.

ഇത് ഏറെക്കുറെ അസാധ്യമാണെന്ന് ധനവകുപ്പ് തയ്യാറാക്കിയ അവലോകനക്കുറിപ്പുതന്നെ പറയുന്നു; ഏപ്രില്‍മാസത്തില്‍ ശമ്പളത്തിനും പെന്‍ഷനും മറ്റ് അനിവാര്യചെലവുകള്‍ക്കും പണമുണ്ടാവില്ല. അതുകൊണ്ട് 2015 ഏപ്രിലില്‍ സാധാരണഗതിയിലുള്ള ചെലവുകള്‍ മാത്രമുണ്ടായാല്‍പ്പോലും ട്രഷറി ദീര്‍ഘനാള്‍ അടച്ചിടേണ്ടിവരും. എത്ര കിണഞ്ഞുപരിശ്രമിച്ചാലും വര്‍ഷാവസാനത്തെ ഓവര്‍ഡ്രാഫ്റ്റ് കുറയ്ക്കാമെന്നല്ലാതെ ഇല്ലാതാക്കാനാവില്ല. ഇനി ആയിരം കോടി രൂപ വരെ കാഷ് ബാലന്‍സ് ഉണ്ടെങ്കിലും ഏപ്രില്‍ ആദ്യവാരം ട്രഷറി അടച്ചുപൂട്ടേണ്ടിവരും എന്നാണ് ധനവകുപ്പിന്റെ നിഗമനം.

കഴിഞ്ഞവര്‍ഷം സ്ഥിതി ഇത്ര മോശമായിരുന്നില്ല. ഓവര്‍ഡ്രാഫ്റ്റ് ഒഴിവാക്കാന്‍ കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ ശമ്പളവും പെന്‍ഷനുമൊഴികെ മറ്റെല്ലാ ചെലവും നിര്‍ത്തിവെച്ചുകൊണ്ടാണ് പ്രതിസന്ധി അന്ന് മറികടന്നത്. അദ്ഭുതമെന്നു പറയട്ടെ, ബജറ്റില്‍ വകയിരുത്തിയ പണമെല്ലാം ചെലവായതായിട്ടാണ് ഔദ്യോഗികകണക്ക്. ഉദാഹരണത്തിന് പദ്ധതിച്ചെലവെടുക്കാം.

മാര്‍ച്ച് മാസം വരെ പദ്ധതിയുടെ 49 ശതമാനമേ ചെലവാക്കിയുള്ളൂ. ധനകാര്യസ്തംഭനം മൂലം മാര്‍ച്ച് മുഴുവന്‍ ട്രഷറി ഏതാണ്ട് അടഞ്ഞുകിടക്കുകയായിരുന്നു. എന്നിട്ടും മാസം തീര്‍ന്നപ്പോള്‍ 80 ശതമാനം പണം ചെലവാക്കിക്കഴിഞ്ഞുവെന്ന് ഔദ്യോഗിക കണക്ക് ! 90 ശതമാനം ചെലവാക്കിയെന്ന് സി.പി. ജോണിനെപ്പോലുള്ള പ്ലാനിങ് ബോര്‍ഡ് അംഗങ്ങള്‍ ചാനലുകളില്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഒറ്റമാസംകൊണ്ട് എങ്ങനെ പദ്ധതിയുടെ പകുതിയോളം ചെലവാക്കി? ഈ മായാജാലത്തിന്റെ ഗുട്ടന്‍സ് എന്തെന്ന്, ധനപ്രതിസന്ധിയെക്കുറിച്ച് ധനവകുപ്പ് തയ്യാറാക്കിയ കുറിപ്പ് വായിച്ചപ്പോഴാണ് മനസ്സിലായത്.

കുറിപ്പിലെ ഒരു വാചകം ഇതാ 'ഈ അധികച്ചെലവിന്റെ നല്ലൊരു ശതമാനം സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഈ പണം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ ഈ വര്‍ഷം ട്രഷറിയുടെ മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചിരിക്കുന്നു'.

പച്ചമലയാളത്തില്‍ കാര്യം ഇത്രയേ ഉള്ളൂ. പദ്ധതി വെട്ടിച്ചുരുക്കി എന്ന അപഖ്യാതി ഒഴിവാക്കാന്‍, വകയിരുത്തിയ പദ്ധതിപ്പണം മാര്‍ച്ച് മാസത്തില്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും കൈമാറി. സംസ്ഥാന ഖജനാവിന്റെ കണക്കില്‍ ചെലവായതായി എഴുതിവെച്ചു. എന്നാല്‍, കൊടുക്കാന്‍ ട്രഷറിയില്‍ പണമില്ലായിരുന്നു. അതുകൊണ്ട് എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും തങ്ങള്‍ക്ക് കിട്ടിയെന്നുപറയുന്ന പണം കൈയില്‍ വാങ്ങാതെ അപ്പോള്‍ത്തന്നെ ട്രഷറി സേവിങ്‌സ് ബാങ്കില്‍ നിക്ഷേപിച്ചു. അങ്ങനെയാണ് പത്തുപൈസയും ട്രഷറിക്ക് പുറത്തുപോകാതെ ചെലവൊപ്പിച്ചത്. നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ വകുപ്പുകള്‍ ശ്രമിക്കുകയാണ്. പക്ഷേ, ട്രഷറിയില്‍ ഇപ്പോഴും പണമില്ല. ഇതാണ് ട്രഷറിയുടെ മേലുള്ള ഒരു സമ്മര്‍ദം.

സമ്മര്‍ദം ഒഴിവാക്കാന്‍ ധനവകുപ്പിന്റെ നിര്‍ദേശമെന്തെന്നറിയണോ? ട്രഷറി സേവിങ്‌സ് ബാങ്കില്‍ ഇട്ടിരിക്കുന്ന പണം മുഴുവന്‍ തിരിച്ചുപിടിക്കുക. പണം ഇങ്ങനെ ടി.പി. അക്കൗണ്ടിലിടുന്നത് ധനപരമായ അരാജകത്വമാണെന്നാണ് ഇപ്പോഴത്തെ കണ്ടുപിടിത്തം. ട്രഷറി കണക്കു പുസ്തകത്തില്‍ കൊടുത്തുവെന്നും ഡെപ്പോസിറ്റു ചെയ്തുവെന്നും കണക്കുണ്ടാക്കി ചെലവൊപ്പിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ഒരു രൂപയും ചെലവായിട്ടില്ല. എ.ജി. അംഗീകരിക്കുന്ന കണക്കില്‍ പദ്ധതിപ്പണം ചെലവായി. ഇനി തിരിച്ചുപിടിക്കുമ്പോഴോ, അതെവിടെ ചേര്‍ക്കും? കഴിഞ്ഞദിവസം ഞാന്‍ എ.ജി.യോടുതന്നെ ചോദിച്ചു. മറ്റ് മിസലേനിയസ് വരുമാനമായി കണക്കില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു മറുപടി. അപ്പോള്‍ ചെലവായി എന്ന് പ്രസിദ്ധീകരിച്ച കണക്കോ? ഫിനാന്‍സ് അക്കൗണ്ട് പുസ്തകത്തില്‍ അത് ബ്രാക്കറ്റില്‍ കൊടുക്കുമത്രേ. ഇതൊക്കെ ആരാണ് പരതിനോക്കുന്നത്? സാമ്പത്തിക പ്രതിസന്ധി ഇത്രയേറെയുണ്ടായിട്ടും പദ്ധതിപ്പണം ചെലവാക്കിയെന്ന് ഭരണക്കാര്‍ക്ക് മേനിനടിക്കാം. അപാര ബുദ്ധിതന്നെ. ഈ നാടകം ഇത്തവണയും അതേപടി ആവര്‍ത്തിക്കാനാവില്ല. അതുകൊണ്ട് വരുമാനം വര്‍ധിപ്പിക്കണം. പുതിയ നികുതിനിര്‍ദേശങ്ങളുടെ ന്യായാന്യായങ്ങള്‍ ഏറെ ചര്‍ച്ചചെയ്തതാണ്. അതിനിയും ആവര്‍ത്തിക്കുന്നില്ല. ഒറ്റച്ചോദ്യം മാത്രം. കുടിശ്ശിക കിടക്കുന്ന നികുതി പിരിച്ചിട്ടുപോരേ, പുതിയത് പിരിക്കാനിറങ്ങുന്നത്? നികുതിക്കുടിശ്ശികയുടെ കണക്ക് അതിശയോക്തിപരമാണ് എന്നാണ് മുഖ്യമന്ത്രിയുടെ വാദം. ബജറ്റില്‍ കണക്കെഴുതിയപ്പോള്‍ ലക്ഷത്തിന് പകരം കോടിയായി എഴുതിപ്പോയതാണ്, കോടതിയുടെയും സര്‍ക്കാറിന്റെയുമെല്ലാം സ്റ്റേ കഴിഞ്ഞാല്‍ വളരെ തുച്ഛമായ തുകയേ പിരിക്കാനുള്ളൂ എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്!

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ അവസാനം ഞങ്ങള്‍ക്ക് വിതരണം ചെയ്ത സി.എ.ജി.യുടെ 2014ലെ ഏഴാം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോ, ആവോ? അതില്‍, കോടതിയുടെയോ സര്‍ക്കാറിന്റെയോ സ്റ്റേയില്ലാത്ത പിരിക്കാവുന്ന പന്തീരായിരം കോടി രൂപയുടെ കണക്കുകൊടുത്തിട്ടുണ്ട്. 2008'09 മുതല്‍ 2012'13 വരെ ഓരോ കച്ചവടക്കാരനും വെട്ടിച്ച നികുതിയുടെ കണക്കും പെനാല്‍ട്ടിയും സെക്യൂരിറ്റി ഡെപ്പോസിറ്റുമെല്ലാം സി.ഡി.യിലാക്കി കഴിഞ്ഞ മാര്‍ച്ചുമാസത്തില്‍ സര്‍ക്കാറിന് നല്‍കിയതാണ്. ബന്ധപ്പെട്ട നികുതിക്കണക്കുകള്‍ പുനഃപരിശോധിച്ചാല്‍ ഈ കുടിശ്ശിക പിരിക്കാം. ഒരു നിയമതടസ്സവുമില്ല. ഇതുചെയ്യാതെയാണ് ജനങ്ങളെ പിഴിയാനിറങ്ങുന്നത്. എങ്ങനെയാണ് സി.എ.ജി. ഇത് കണ്ടുപിടിച്ചത്? മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത ഒരു പ്രത്യേകത കേരളത്തിനുണ്ട്. രജിസ്‌ട്രേഷന്‍, ചെക്‌പോസ്റ്റുകളിലൂടെ വരുന്ന ചരക്കുകളുടെ കണക്കുകള്‍, കച്ചവടക്കാര്‍ സമര്‍പ്പിക്കുന്ന നികുതിറിട്ടേണുകള്‍ തുടങ്ങിയവയെല്ലാം ഇപ്പോള്‍ കമ്പ്യൂട്ടര്‍ മുഖേനെയാണ്. അഞ്ചുവര്‍ഷത്തെ ഈ കണക്കുകളെല്ലാം സി.എ.ജി. നികുതിവകുപ്പില്‍നിന്ന് വാങ്ങി. എന്നിട്ട് അവയിലെ പൊരുത്തക്കേടുകള്‍ കമ്പ്യൂട്ടറിനെക്കൊണ്ടുതന്നെ പരിശോധിപ്പിച്ചു. മുഖ്യമായും താഴെ പറയുന്ന തട്ടിപ്പുകളാണ് എ.ജി. പരിശോധിച്ചത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇനിയും പരിശോധിക്കാന്‍ ഏറെ ബാക്കിയുണ്ട്.

1. എല്ലാ വ്യാപാരികളും പാന്‍ കാര്‍ഡ് കാണിച്ച് രജിസ്റ്റര്‍ ചെയ്യണം. വിറ്റുവരുമാനം പത്തുലക്ഷത്തിനു മുകളിലാണെങ്കിലേ നികുതി കൊടുക്കേണ്ടൂ. 60 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ചെറിയൊരു തുക മാത്രം നികുതിയായി നല്‍കിയാല്‍ മതി. ഒട്ടേറെ കച്ചവടക്കാര്‍ ഒരേ പാന്‍ കാര്‍ഡ് ഉപയോഗിച്ച് പല രജിസ്‌ട്രേഷന്‍ നമ്പറുകളില്‍ കണക്ക് ഹാജരാക്കി വിറ്റുവരുമാനം അറുപതുലക്ഷത്തില്‍ താഴെയാക്കി നികുതി വെട്ടിക്കുന്നു.

2. നാം ഉപയോഗിക്കുന്ന ചരക്കുകളില്‍ 75 ശതമാനത്തിലേറെയും പുറത്തുനിന്നാണ് വരുന്നത്. ചെക്‌പോസ്റ്റുകളില്‍ ഓരോ വ്യാപാരിയുടെയും കണക്ക് ശേഖരിച്ച് കമ്പ്യൂട്ടര്‍ വിവരശേഖരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, ഒട്ടേറെ കച്ചവടക്കാര്‍ തെറ്റായ പിന്‍ നമ്പര്‍ നല്‍കിയാണ് ചരക്കുകള്‍ കൊണ്ടുവരുന്നത്. മറ്റുചിലര്‍ ചെക്‌പോസ്റ്റ് വഴി കൊണ്ടുവന്നു എന്നുപറയുന്ന ചരക്കുകള്‍ അവരുടെ നികുതി റിട്ടേണ്‍ കണക്കില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല. ഇങ്ങനെ പലവിധ തട്ടിപ്പുകള്‍. ചെക്‌പോസ്റ്റ് ക്രമക്കേടുകള്‍ പുനഃപരിശോധിക്കുകയാണെങ്കില്‍ 1,900 കോടി രൂപ നികുതിയും 2,900 കോടി രൂപ പിഴയും 300 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഈടാക്കാം.

3. വ്യാപാരികള്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളുടെ 11 ശതമാനം മാത്രമാണ് 2011'12ല്‍ ഉദ്യോഗസ്ഥര്‍ സ്‌ക്രൂട്ട്ണി ചെയ്തത്. കമ്പ്യൂട്ടര്‍ വഴി എ.ജി. ഇവ പുനഃപരിശോധിച്ചപ്പോള്‍ പലരും തെറ്റായ നികുതിനിരക്കിലാണ് കണക്കുകൂട്ടിയത് എന്ന് കണ്ടുപിടിച്ചു. നിയമപരമായിട്ടുള്ള പല ബാധ്യതകളും കണക്കിലെടുക്കാതെയാണ് നികുതി നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. പലരും റിട്ടേണുകളേ അടയ്ക്കാറില്ല. ഇത്തരം കേസുകളെല്ലാം റീ ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ നികുതിയായി 2,700 കോടി രൂപയും പിഴയായി 4,400 കോടി രൂപയും പിരിച്ചെടുക്കാനാവും.

പ്രത്യക്ഷത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തി കണ്ടെത്താവുന്ന പൊരുത്തക്കേടേ എ.ജി. പരിശോധിച്ചിട്ടുള്ളൂ. ഉദാഹരണത്തിന് ചെക്‌പോസ്റ്റിലൂടെ കൊണ്ടുവന്നു എന്ന് ഡിക്ലയര്‍ ചെയ്തിട്ടുള്ള വ്യാപാരം നികുതി റിട്ടേണ്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് കമ്പ്യൂട്ടര്‍ പരിശോധനയിലൂടെ കണ്ടെത്തി. അതേസമയം, ചെക്‌പോസ്റ്റില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കടത്തിക്കൊണ്ടുവരുന്ന ചരക്കുകളെ കമ്പ്യൂട്ടറിന് കണ്ടുപിടിക്കാനാവില്ലല്ലോ. യഥാര്‍ഥത്തില്‍ ഇതുവഴിയാണ് കൂടുതല്‍ നികുതിപ്പണം ചോരുന്നത്. അതുപോലെത്തന്നെ നികുതി റിട്ടേണിലെ പൊരുത്തക്കേടുകളേ കമ്പ്യൂട്ടറിന് കണ്ടുപിടിക്കാനാവൂ. എന്നാല്‍, വളരെ ആസൂത്രിതമായി പ്രത്യക്ഷത്തില്‍ പൊരുത്തക്കേടില്ലാത്ത കണക്കുകള്‍ സമര്‍പ്പിച്ച് നികുതിവെട്ടിക്കാന്‍ കഴിയും. ഉദാഹരണത്തിന് ഒരു കച്ചവടക്കാരന്‍ എല്ലാ വര്‍ഷവും താന്‍ വാങ്ങിയ ചരക്കുകളുടെ കണക്ക് ഊതിവീര്‍പ്പിച്ച് അവതരിപ്പിക്കുന്നു എന്നിരിക്കട്ടെ. അതേസമയം, വില്പന കുറച്ചുകാണിക്കാം. സര്‍ക്കാറിന് താന്‍ ചരക്കുകള്‍ വാങ്ങിയപ്പോള്‍ കൊടുത്ത നികുതിയെന്ന് പറഞ്ഞ് ഭീമമായ ഇന്‍പുട്ട് ടാക്‌സ് വാങ്ങിയെടുക്കാം. കമ്പ്യൂട്ടര്‍ പരിശോധിക്കുക, വില്‍ക്കാനായി വാങ്ങിയ ചരക്കുകള്‍ വിറ്റിട്ടില്ലെങ്കില്‍ അത് സ്റ്റോക്കിന്റെ കണക്കിലുണ്ടോ എന്ന് മാത്രമായിരിക്കും. സ്റ്റോക്ക് യഥാര്‍ഥത്തില്‍ കടയിലുണ്ടോയെന്ന് കമ്പ്യൂട്ടറിന് പരിശോധിക്കാനാവില്ലല്ലോ. അതുകൊണ്ടാണ് ഇത് മഞ്ഞുമലയുടെ അരികുമാത്രമാണെന്ന് ഞാന്‍ നേരത്തേ പറഞ്ഞത്. എന്നിട്ടുപോലും എ.ജി.യുടെ പ്രാഥമികകണക്കില്‍ ഏതാണ്ട് 20,000 കോടി രൂപയുടെ നികുതിച്ചോര്‍ച്ചയുണ്ട്. സംശയത്തിന്റെ ആനുകൂല്യം നല്‍കാന്‍ പറ്റുന്നവയൊക്കെ മാറ്റിനിര്‍ത്തി കണക്കുകൂട്ടിയപ്പോഴാണ് അത് 12,000 കോടിയായി കുറഞ്ഞത്.

കേരളത്തിന്റെ ധനപ്രതിസന്ധി പരിഹരിക്കാന്‍ എന്റെ നിര്‍ദേശം ഇതാണ്. പിരിക്കാതെ വിട്ടു എന്ന് എ.ജി. ചൂണ്ടിക്കാണിച്ച നികുതിപിരിച്ച് പിഴയും ഈടാക്കിയാല്‍ ഗണ്യമായ തുക കുടിശ്ശിക ഇനത്തില്‍ കിട്ടും. ഇത്തരമൊരു പരിശോധന നടത്താന്‍ സര്‍ക്കാര്‍ തുനിയുന്നു എന്നറിഞ്ഞാല്‍ത്തന്നെ ഈ വര്‍ഷത്തെ നികുതിവരുമാനം താനേ കൂടും. ഇതൊന്നും ചെയ്യാതെ ജനങ്ങളെ ഇനിയും പിഴിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വലിച്ചെറിയാത്ത മനസ്സുകള്‍, മാലിന്യമില്ലാത്ത തെരുവുകള്‍


ഡോ. ടി. എം. തോമസ് ഐസക്, എം ഗോപകുമാര്‍
നി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ?
മലിനമായ ജലാശയം,
മലിനമായൊരു ഭൂമിയും
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ?
തണലുകിട്ടാന്‍ തപസിലാണിന്ന്
ഇവിടെയെല്ലാ മലകളും
ദാഹനീരിനു നാവു നീട്ടി
വരണ്ടു പുഴകള്‍ സര്‍വവും
കാറ്റുപോലും വീര്‍പ്പടക്കി
കാത്തുനില്‍ക്കും നാളുകള്‍
ഇവിടെയെന്നെന്‍ പിറവിയെന്ന്
വിത്തുകള്‍ തന്‍ മന്ത്രണം
(നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം സിഗ്നേച്ചര്‍ സോംഗ്)
ടൗണ്‍ ഹാളില്‍ നഗരസഭയുടെ ഒരു പൊതുപരിപാടി നടക്കുകയാണ്. സാധാരണ ഔദ്യോഗിക ചടങ്ങുകളില്‍ നിന്നും ഭിന്നമായി പാട്ടുപാടിയാണ് തുടക്കം. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാട്ടുകാര്‍.
നിര്‍മ്മല ഭവനം നിര്‍മ്മല നഗരം പദ്ധതിയുടെ സിഗ്നേച്ചര്‍ സോംഗ് ആയി മാറിയ ഈ പാട്ട് മാലിന്യ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട യോഗങ്ങളിലെല്ലാം പതിവാണ്. മാലിന്യ മാനേജ്‌മെന്റ് ഒരു സാമൂഹിക ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലെത്താന്‍ നടപ്പുരീതികളില്‍ വലിയൊരു മാറ്റം അനിവാര്യമാണ്. മാലിന്യ ഉല്പാദനത്തില്‍ കുറവുവരുത്തുന്നതിനും അനിവാര്യമായുണ്ടാകുന്ന മാലിന്യം ചിട്ടയായി സംസ്‌കരിക്കുന്നതിനുമുള്ള മനോഭാവമാണ് മാലിന്യ മാനേജ്‌മെന്റിന്റെ പ്രധാനവശം. ഇത് മനസ്സിലേയ്ക്ക് കയറണം. അതിന് ആഴത്തിലുള്ള പ്രചരണവും ബോധവത്കരണവും ആവശ്യമാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ ഈ മാറ്റത്തിന്റെ പതാക വാഹകരാകണം. വലിച്ചെറിയാത്ത മനസ്സുകള്‍; മാലിന്യമില്ലാത്ത തെരുവുകള്‍ എന്ന മുദ്രാവാക്യം ഈ ധാരണയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. വലിച്ചെറിയാത്ത മനസ്സുകള്‍ സൃഷ്ടിയ്ക്കാന്‍ നിര്‍മ്മലഭവനം പദ്ധതിയില്‍ നിരവധി പ്രചരണ മാര്‍ഗങ്ങള്‍ സ്വീകരിച്ചു. ശുചിത്വകലാ ജാഥയിലെ ആമുഖഗാനമാണ് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍ അടങ്ങുന്ന സംഘം ആലപിച്ചത്. ഈ പ്രചരണപരിപാടികളുടെ ഒരു സാമാന്യ അവലോകനമാണ് ഈ അദ്ധ്യായം.
വാട്‌സന്‍ ക്ലബ്ബുകള്‍, ക്യാമ്പുകള്‍
(ണമലേൃ മിറ മെിശമേശേീി ണഅഠടഅച)
കുട്ടികളെ മാറ്റത്തിന്റെ സന്ദേശ വാഹകരാക്കി മാറ്റുക എന്നതാണ് ണഅഠടഅച ക്ലബ്ബുകളുടെ ലക്ഷ്യം. നഗരാതിര്‍ത്തിയിലെ ഡജ, ഒട, ഒടട സ്‌കൂളുകളിലെല്ലാം ണഅഠടഅച ക്ലബ്ബുകള്‍ രൂപീകരിക്കുകയാണ് ആദ്യം ചെയ്തത്. വ്യക്തിശുചിത്വം മാത്രമല്ല സാമൂഹ്യ ശുചിത്വവും പ്രധാനമാണെന്ന സന്ദേശമാണ് ഈ ക്ലബ്ബുകളിലൂടെ നല്കാന്‍ ശ്രമിക്കുന്നത്. ജലസംരക്ഷണവും സാമൂഹിക ശുചിത്വവും നാളെയുടെ സൃഷ്ടിയ്ക്ക് അനിവാര്യഘടകങ്ങളാണെന്ന ആശയത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബുകള്‍ ഏറ്റെടുക്കുന്നത്. മാലിന്യമുക്തമായ ഒരു അന്തരീക്ഷത്തിന് ചില ബദല്‍ ജീവിതമൂല്യങ്ങള്‍ അനിവാര്യമാണെന്നും അതിന് തുടക്കം കുറിക്കാന്‍ കുട്ടികള്‍ക്ക് കഴിയുമെന്നുമുള്ള ധാരണയും ക്ലബുകളുടെ രൂപീകരണത്തിന് പിന്നിലുണ്ട്. പ്ലാസ്റ്റിക്ക് കിറ്റുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന പേപ്പര്‍ ബാഗുകളുടെ നിര്‍മ്മാണം കുട്ടികളെ പരീശീലിപ്പിച്ചത് ഈയൊരു ലക്ഷ്യം മുന്‍നിറുത്തിയാണ്.
പ്ലാസ്റ്റിക്ക് ക്യാരി ബാഗിന്റെ ഉപയോഗം നിര്‍ത്തണം. എന്നാലും പാക്കിംഗ് മെറ്റീരിയലായി വീടുകളില്‍ പ്ലാസ്റ്റിക്ക് എത്തും. ഇങ്ങനെ അനിവാര്യമായെത്തുന്ന പ്ലാസ്റ്റിക്ക് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്. അത് കുട്ടികള്‍ കൂട്ടിവെയ്ക്കണം. കഴുകി വെടിപ്പാക്കി ഉണക്കി സ്‌ക്കൂളുകളില്‍ കൊണ്ടുവന്ന് തൂക്കി പ്ലാസ്റ്റിക്ക് അളന്ന് ചാക്കില്‍ സൂക്ഷിക്കണം. ഒരു കിലോ പ്ലാസ്റ്റിക്കിന് ഒരു ക്രഡിറ്റ്. സ്‌ക്കൂളില്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ ഈ ക്രഡിറ്റ് രേഖപ്പെടുത്തും. വര്‍ഷാവസാനം ഒരു ക്രഡിറ്റിന് 20 രൂപയുടെ പുസ്തകം എന്ന തോതില്‍ കുട്ടികള്‍ക്ക് പുസ്തകം നല്‍കും. സ്‌കൂളുകളില്‍ നിന്നും നഗരസഭ പ്ലാസ്റ്റിക്ക് സംഭരിച്ച് റിസോഴ്‌സ് റിക്കവറി സെന്ററിലേയ്ക്ക് മാറ്റും. പ്ലാസ്റ്റിക്ക് സംഭരണത്തിന് സര്‍വ്വീസ് ടീം അംഗങ്ങള്‍ സ്‌കൂളുകളെ സഹായിക്കും. ഇത്തരമൊരു പ്രവര്‍ത്തനപരിപാടി ണഅഠടഅച ക്ലബുകള്‍ക്ക് നല്‍കുകയാണ്. പ്ലാസ്റ്റിക്ക് സംഭരിക്കുന്നതിനുള്ള ഒരു പരിപാടിയല്ല, മറിച്ച് പ്ലാസ്റ്റിക്ക് കിറ്റുകള്‍ക്ക് പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കുക, അനിവാര്യമായി എത്തിച്ചേരുന്ന പ്ലാസ്റ്റിക്ക് കത്തിക്കാതെയും വലിച്ചെറിയാതെയും റീസൈക്ലിംഗിനായി കൈമാറുക എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
2013-14 അക്കാദമികവര്‍ഷം മുന്‍സിപ്പല്‍തലത്തിലും സ്‌കൂള്‍തലത്തിലും വാട്‌സന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വികേന്ദ്രീകൃത ഉറവിട മാലിന്യസംവിധാനങ്ങളുടെ ശാസ്ത്രവും സാങ്കേതികവിദ്യയും കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനാധിഷ്ഠിതമായ ക്യാമ്പുകളായിരുന്നു ഇവ. ശ്രദ്ധേയമായ അനുഭവമായിരുന്നു ക്യാമ്പുകള്‍. നഗരസഭാതലത്തിലുള്ള ക്യാമ്പില്‍ 300 ലധികം കുട്ടികള്‍ പങ്കെടുത്തു. ബദല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വലിച്ചെറിയുന്ന വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങളും കൗതുക വസ്തുക്കളും നിര്‍മ്മിക്കല്‍, ശുചിത്വം പ്രമേയമാക്കി സ്‌കിറ്റുകള്‍ തയ്യാറാക്കല്‍ തുടങ്ങി ക്യാമ്പ് ഏറെ വിജ്ഞാനപ്രദവും രസകരവുമായിരുന്നു. വിദ്യാലയശുചിത്വം സംബന്ധിച്ച പ്രൊജക്ടുകള്‍ തയ്യാറാക്കിയാണ് സ്‌കൂളുകള്‍ ക്യാമ്പില്‍ എത്തിയത്. പ്രൊജക്ടുകള്‍ക്ക് മത്സരവും ഏര്‍പ്പെടുത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും മാലിന്യഭാരം വരുത്തുന്ന വിനകളും എല്ലാം കൗതുകകരമായി കുട്ടികളിലെത്തിക്കാന്‍ 'ക്യാമ്പിന് കഴിഞ്ഞു. മൈക്കിള്‍ ജാക്‌സന്റെ എര്‍ത്ത് സോങ്' എന്ന സുപ്രസിദ്ധ പരിസ്ഥിതി സംഗീത ആല്‍ബം വീണ്ടും വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടത് ഹൃദ്യമായൊരു അനുഭവമായിരുന്നു.
ഈ നിരന്ന ജനതതിക്കും
ഇനി വരുന്ന നൂറു നൂറു
തലമുറയ്ക്കുമൊറ്റയാശ്രയം
ഈയൊരൊറ്റ ഭൂമിയാശ്രയം'
ഇതായിരുന്നു വാട്‌സന്‍ ക്യാമ്പ് ഗാനം. സ്‌കൂളുകളില്‍ നടന്ന ക്യാമ്പുകളില്‍ 1500 കുട്ടികള്‍ പങ്കെടുത്തു. നിര്‍മ്മല ഭവനം പദ്ധതിയുടെ പ്രചരണം വീടുകളില്‍ വലിയ തോതില്‍ എത്തിക്കാന്‍ കഴിഞ്ഞ ഒന്നാണ് വാട്‌സന്‍ ക്ലബും ക്യാമ്പുകളും. ക്യാമ്പില്‍ പരിശീലിച്ച പാട്ടുകളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ഇന്ന് നഗരത്തിലെ പല സ്‌ക്കൂളുകളിലും സ്ഥിരമായി ഉപയോഗിക്കുന്നു. 2014 സെപ്തംബര്‍ 11, 12, 13 തീയതികളില്‍ നടന്ന വാട്ട്‌സാന്‍ ക്യാമ്പില്‍ 500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്കൂളുകള്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്താന്‍ ക്യാമ്പ് തീരുമാനിച്ചു. സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് പരമാവധി പകരം വസ്തുക്കള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ ക്യാമ്പ് അംഗങ്ങള്‍ മുന്‍കൈയെടുക്കും. എല്ലാ രണ്ടാം ശനിയാഴ്ചയും ഒത്തുചേരാനും തുടര്‍ച്ചയായ ശുചിത്വ പ്രചരണങ്ങളില്‍ ഏര്‍പ്പെടാനും തീരുമാനിച്ചുകൊണ്ടാണ് ക്യാമ്പ് സമാപിച്ചത്. മാറ്റത്തിന്റെ, വേറിട്ടൊരു പാതയുടെ ചിന്ത സാവകാശം പുതിയ തലമുറയിലേയ്ക്ക് കൈമാറുകയാണ് വാട്‌സന്‍ ക്ലബുകള്‍.
കലാജാഥ
പാട്ടും നാടകങ്ങളും സംഗീതശില്പവുമെല്ലാം ആശയപ്രചരണത്തിന് ഉപയോഗിച്ചു പരിചയമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍മ്മലഭവനം പദ്ധതിയില്‍ തുടക്കം മുതലേ പങ്കാളികളാണ്. മാലിന്യ മാനേജ്‌മെന്റിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കലാജാഥ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതും ഇവരുടെ മുന്‍കയ്യിലാണ്. മാലിന്യപ്രശ്‌നം കേന്ദ്രപ്രമേയമാക്കിയുള്ള പരിപാടികള്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പല കലാജാഥകളിലും അവതരിപ്പിച്ചിട്ടുണ്ട്. അവ ആലപ്പുഴയുടെ സാഹചര്യത്തില്‍ ചെത്തിമിനുക്കി ഉപയോഗിക്കാന്‍ തീരുമാനിച്ചു. മലപ്പുറത്ത് നിന്ന് എം.എം. സചീന്ദ്രന്‍ മാഷും വൈക്കത്ത് നിന്ന് വേണുവും പാലക്കാട് നിന്ന് ശ്രീകണ്ഠന്‍ മാഷും ഇടുക്കിയില്‍ നിന്ന് രാജപ്പനും കൊല്ലത്ത് നിന്ന് രാജശേഖരനും സഹായിക്കാനെത്തി. തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ആലപ്പുഴക്കാരും ചേര്‍ന്നു.
എറണാകുളത്ത് ഒത്തുചേര്‍ന്ന സംഘം പരിപാടികളുടെ ഉള്ളടക്കം തീരുമാനിച്ചു. കലാജാഥയുടെ സ്‌ക്രിപ്റ്റ് ഒരാഴ്ചയ്ക്കകം തയ്യാറാക്കി. 5 ദിവസം നീണ്ടുനില്ക്കുന്ന റിഹേഴ്‌സല്‍ ക്യാമ്പ്. 12 പേരായിരുന്നു കലാജാഥയില്‍ അംഗങ്ങള്‍. ഏറെയും കോളേജ് വിദ്യാര്‍ത്ഥികള്‍. രണ്ടു സ്‌കൂള്‍ കുട്ടികള്‍. പിന്നെ സാമൂഹ്യ പ്രവര്‍ത്തകരായ കുറച്ചുപേരും. 2013 ഏപ്രില്‍ 17ന് വൈകിട്ട് കരളകം ടൗണ്‍ എല്‍.പി.എസില്‍ നടനും സംവിധായകനുമായ മധുപാലാണ് കലാജാഥ ഉദ്ഘാടനം ചെയ്തത്. 8 ദിവസങ്ങളിലായി 15 കേന്ദ്രങ്ങളില്‍ കലാജാഥ പരിപാടികള്‍ അവതരിപ്പിച്ചു.
കിറ്റില്‍ കെട്ടി മാലിന്യം തെരുവിലിടുന്ന രീതിയെ കണക്കറ്റ് കളിയാക്കിയും, കാര്‍ക്കിച്ചു തുപ്പിയും വലിച്ചെറിഞ്ഞും പരിസരം മലിനമാകുന്ന മനോഭാവത്തെ തുറന്നുകാട്ടിയും മാലിന്യം ഉയര്‍ത്തുന്ന രോഗഭീഷണിയെപ്പറ്റി മുന്നറിയിപ്പ് നല്കിയും ഈയൊരൊറ്റ ഭൂമി മാത്രമാണ് ജീവനാശ്രയം എന്ന പരിസ്ഥിതി സന്ദേശം പടര്‍ത്തിയും കലാജാഥ നിര്‍മ്മല ഭവനം പദ്ധതിയുടെ സന്ദേശം പ്രചരിപ്പിച്ചു. നിര്‍മ്മല ഭവനം പദ്ധതിയുടെ ഏതാണ്ടെല്ലാ പ്രവര്‍ത്തകരും തങ്ങള്‍ക്കൊത്ത സര്‍ഗശേഷികൊണ്ട് ഉറവിടമാലിന്യ സംസ്‌ക്കരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളായി. ആശയഐക്യവും കൂട്ടായ്മയും സര്‍ഗശേഷിയുണര്‍ത്തും എന്നു തെളിയുകയായിരുന്നു. നിര്‍മ്മല ഭവനം പദ്ധതിയുടെ പല സന്നദ്ധപ്രവര്‍ത്തകരുടെയും ഫോണിലെ റിംഗ് ബാക്ക് ടോണ്‍ ഇതാണ്; ''നഗരം നല്ലതാക്കണം/നന്മയുള്ളതാക്കണം/ആരോഗ്യബോധമുള്ള ജനത വളരണം/ആലപ്പുഴയെ ശുചിത്വമുള്ളതാക്കണം''. പാട്ടെഴുതിയതും ഈണമിട്ടതും ഒരു സന്നദ്ധപ്രവര്‍ത്തകന്‍. പാടിയത് അയാളുടെ ജീവിതസഖി.
കുട്ടിപ്പോലീസും എന്‍ എസ് എസ് വോളണ്ടിയര്‍മാരും
മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ കുട്ടിപ്പോലീസ് വിസിലടിക്കും. അരുതെന്ന് ആംഗ്യം കാണിക്കും. എസ്.ഡി.വി.ബോയ്‌സ് സ്‌കൂളിലെ കുട്ടിപ്പോലീസാണ് തെരുവു വൃത്തിയാക്കുന്നതിനുള്ള ശ്രമത്തില്‍ പങ്കാളികളായത്. നിര്‍മ്മല ഭവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കാന്‍ പോലീസും താല്‍പര്യമെടുത്തു. കനാല്‍ക്കരയിലും മറ്റും മാലിന്യം വലിച്ചെറിയുന്നവരെ കൈയ്യോടെ പിടികൂടാന്‍ ആലപ്പുഴ പോലീസ് സജീവമായി രംഗത്തിറങ്ങിയിരുന്നു.
എസ്.ഡി.വി.യിലെ സ്റ്റുഡന്റ് പോലീസിന്റെ ചുമതലയുള്ള ആലപ്പുഴ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കുട്ടിപ്പോലീസിനെ മാലിന്യ മാനേജ്‌മെന്റിന്റെ പാഠങ്ങള്‍ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്. എസ്.ഡി.വി.ഗേള്‍സ് സ്‌കൂളില്‍ 2014 ഓണം അവധിക്ക് നടന്ന വാട്‌സന്‍ ക്യാമ്പില്‍ കുട്ടിപ്പോലീസ് പടയും പങ്കെടുത്തു. യൂണിഫോമിട്ട് പോലീസ് ചിട്ടയില്‍ പരിസ്ഥിതി ക്യാമ്പില്‍ ഒരു കുട്ടിപ്പട. അവരെ നിര്‍മ്മലഭവനം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തെരുവില്‍ മാലിന്യം വലിച്ചെറിയുന്നവരെ നോക്കി തെല്ലൊരു ശാസനാഭാവത്തില്‍ വിസിലടിച്ച് അരുതെന്നു പറയുന്ന കുട്ടിപ്പോലീസ് കൗതുകം ജനിപ്പിക്കുന്ന സാന്നിധ്യമാണ്.
കോളേജുകളിലെയും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെയും നാഷണല്‍ സര്‍വീസ് സ്‌കീം (ചടട) സന്നദ്ധപ്രവര്‍ത്തകരെ തുടക്കം മുതല്‍ ക്യാമ്പയിനിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചിരുന്നു. ഉറവിട മാലിന്യസംസ്‌കരണ സംവിധാനങ്ങളിലെ അഭിരുചി അറിയാന്‍ നടത്തിയ സര്‍വ്വേ മുതല്‍ എന്‍എസ്എസ് വാളന്റിയര്‍മാര്‍ ക്യാമ്പയിനില്‍ പങ്കാളികളായിരുന്നു. കിടങ്ങാംപറമ്പ് വാര്‍ഡില്‍ നടന്ന മാസ് ക്ലീനിംഗ് പരിപാടിയില്‍ ആലപ്പുഴ എസ്.ഡി.കോളേജിലെയും സെന്റ് ജോസഫ്‌സ് കോളജിലെയും എന്‍എസ്എസ് കുട്ടികള്‍ സജീവമായി പങ്കെടുത്തു. 2013 ഡിസംബര്‍ മാസം 3 സ്ഥാപനങ്ങളിലെ എന്‍എസ്എസ് വാര്‍ഷിക ക്യാമ്പാണ് ആലപ്പുഴ നഗരത്തില്‍ നടത്തിയത്. 3 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ പ്രവര്‍ത്തനം നടത്തിയത്. ചേര്‍ത്തല എസ്.എന്‍ കോളേജിലെ കുട്ടികള്‍ കരളകം വാര്‍ഡിലും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കിടങ്ങാംപറമ്പ് കേന്ദ്രീകരിച്ചും, നെടുമുടി എന്‍എസ്എച്ച്എസ്എസിലെ കുട്ടികള്‍ കറുകയില്‍ വാര്‍ഡ് കേന്ദ്രീകരിച്ചുമാണ് നിര്‍മ്മല ഭവനം നിര്‍മ്മല നഗരം പ്രവര്‍ത്തനങ്ങളുടെ പ്രചരണം നടത്തിയത്.
ഈ വാര്‍ഡുകളില്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലും കുട്ടികള്‍ പങ്കാളികളായി. കഴിയുന്നത്ര സ്ഥാപനങ്ങളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളെ സമ്പൂര്‍ണ്ണ ശുചിത്വം കൈവരിക്കാന്‍ ശ്രമിക്കുന്ന വാര്‍ഡുകളുമായി ബന്ധിപ്പിച്ച് നിരന്തരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കും.
ക്രിസ്മസ് കരോളും ഓണാഘോഷവും
2013ലെ ക്രിസ്തുമസ് തലേന്ന് നഗരത്തില്‍ നടത്തിയ ശുചിത്വ കരോള്‍ ശ്രദ്ധേയമായിരുന്നു. എന്‍.എസ്.എസ്.കുട്ടികളും കുടുംബശ്രീ പ്രവര്‍ത്തകരുമെല്ലാം കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചിത്വകരോളില്‍ പങ്കാളികളായി. ഈ പരിപാടിയിലാണ് കൂറ്റന്‍ ചൈനീസ് വ്യാളി ശുചിത്വ സന്ദേശത്തിന് നഗരത്തിലിറങ്ങിയത്. മാരാരിക്കുളത്തെ ഇപ്റ്റയുടെ പ്രവര്‍ത്തകരാണ് വ്യാളി അവതരിപ്പിച്ചത്. മാലിന്യം വിഴുങ്ങാന്‍ വ്യാളി ഇറങ്ങി എന്ന തലക്കെട്ടില്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.
2013-ലെ ഓണക്കാലത്ത് നഗരത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ശുചിത്വ ഓണാഘോഷം സംഘടിപ്പിച്ചു. ശുചിത്വ പൂക്കള മത്സരവും തിരുവാതിര മത്സരവും ചേര്‍ന്ന് നിര്‍മ്മല ഭവനം നിര്‍മ്മല നഗരം ഓണാഘോഷം പൊടിപൊടിച്ചു. ഈ ഓണാഘോഷ പരിപാടിയില്‍ വെച്ചാണ് നിര്‍മ്മല ഭവനം പദ്ധതി നഗര വ്യാപകമാകുന്നതിന്റെ പ്രഖ്യാപനം നടന്നത്. ഭൂരിപക്ഷം വാര്‍ഡുകളില്‍ നിന്നും മത്സരത്തില്‍ പങ്കാളിത്തവുമുണ്ടായി. ഒരു പൂര്‍ണ്ണ ദിവസം നീണ്ടുനിന്ന നിര്‍മ്മല ഭവനം ഓണാഘോഷ പരിപാടിയും അതിന്റെ വാര്‍ത്തകളും വലിയ തോതില്‍ ശുചിത്വസന്ദേശം ജനങ്ങളിലെത്തിക്കാന്‍ സഹായകമായി. ആലപ്പുഴ ചേര്‍ത്തല കനാലിലൂടെ ഓണക്കാലത്ത് നടത്തിയ ഉത്രാടത്തോണി യാത്രയും കൗതുകകരമായിരുന്നു.
സമ്പൂര്‍ണ്ണ ശുചിത്വപ്രഖ്യാപനം
3 വാര്‍ഡുകള്‍ സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിച്ചിട്ടുണ്ട്. വലിയ ആഘോഷമായിട്ടാണ് സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനനഗരകാര്യ മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലിയും ആലപ്പുഴയിലെ എം.എല്‍.എമാരും, കുഞ്ചന്‍, ലാലു അലക്‌സ്, മുത്തുമണി തുടങ്ങിയ അഭിനേതാക്കളും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥാകൃത്ത് സഞ്ജയ് എന്നിവരും പങ്കെടുത്ത വിപുലമായ ചടങ്ങ്. മൂന്ന് വാര്‍ഡുകളില്‍ നിന്നും ശുചിത്വ സന്ദേശ ഘോഷയാത്ര കിടങ്ങാംപറമ്പില്‍ സംഗമിച്ചാണ് സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്.
കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ബയോഗ്യാസ് പ്ലാന്റുകളുടെ എണ്ണം നൂറിലെത്തിയപ്പോഴും ഇരുനൂറിലെത്തിയപ്പോഴും അഞ്ഞൂറിലെത്തിയപ്പോഴുമെല്ലാം ഇത്തരം ആഘോഷങ്ങളുണ്ടായി. നിര്‍മ്മല നഗരം പദ്ധതി ആരംഭിച്ച് ഒരു കൊല്ലത്തിനകം വിപുലമായ സെമിനാര്‍ സംഘടിപ്പിച്ചു. ഉറവിട മാലിന്യ സംവിധാനങ്ങള്‍ സ്ഥാപിച്ച വീടുകളുടെയും അതിനു മുന്‍കൈ എടുത്ത റസിഡന്‍സ് അസോസിയേഷനുകളുടെയും സര്‍വ്വീസ് ടീം അംഗങ്ങളുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാനായിരുന്നു സെമിനാര്‍. പദ്ധതിയില്‍ പങ്കാളികളായ ഏജന്‍സികള്‍ക്ക് ജനങ്ങളോടു പറയാനുള്ളത് പറയാനും അവര്‍ക്ക് ജനങ്ങളില്‍ നിന്നും കേള്‍ക്കാനുള്ളത് കേള്‍ക്കാനും ഉള്ള സന്ദര്‍ഭമായി കൂടിയാണ് സെമിനാര്‍ നടന്നത്.
കോഴിക്കോട് എന്‍.ഐ.റ്റി-യിലെ ഡോ. ലിസാ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്ലാസ്റ്റിക്കും പരിസ്ഥിതിയും എന്ന സെമിനാറും ശ്രദ്ധേയമായിരുന്നു. പ്ലാസ്റ്റിക്കിന്റെ സ്വഭാവവും പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണ സാധ്യതകളുമായിരുന്നു സെമിനാറിന്റെ പ്രമേയം.
ഇത്തരത്തില്‍ ചടങ്ങുകള്‍ നടത്തുന്നതെന്തിനാണ് എന്ന വിമര്‍ശനം പലകോണില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. മാലിന്യ മാനേജ്‌മെന്റിലെ സാമൂഹ്യതലത്തെക്കുറിച്ച് പ്രതിപാദിച്ചു കഴിഞ്ഞു. വലിച്ചെറിയാത്ത മനസുകള്‍ സൃഷ്ടിക്കാന്‍ ഇത്തരം പ്രചരണ പരിപാടികള്‍ അനിവാര്യമാണ് എന്ന ചിന്തയില്‍ നിന്നാണ് ഈ പരിപാടികളെല്ലാം ഉടലെടുത്തത്.
മനസ്സുനിറഞ്ഞ മാധ്യമ പിന്തുണ
നിര്‍മ്മല ഭവനം പദ്ധതിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചും വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കിയും പദ്ധതി സൃഷ്ടിക്കുന്ന കൗതുകങ്ങള്‍ വാര്‍ത്തയാക്കിയും മാധ്യമങ്ങള്‍ കാമ്പയിനൊപ്പം ചേര്‍ന്നു
മാലിന്യ പ്രതിസന്ധിയെക്കുറിച്ച് പരമ്പരയെഴുതിയ ദേശാഭിമാനി ഉപസംഹരിച്ചത് ''മാതൃകയുണ്ട്. കൈകോര്‍ക്കാം'' എന്ന വാര്‍ത്തയോടെയാണ്. മാതൃകയായി 'നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം പദ്ധതി' എന്ന തലക്കെട്ടില്‍ ബോക്‌സ് വാര്‍ത്ത പ്രത്യേകം നല്‍കുകയും ചെയ്തു.
മൂന്നു വാര്‍ഡുകളുടെ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടന്ന യോഗത്തില്‍വെച്ച് ശുചിത്വ പരിപാടി നടപ്പിലാക്കാത്ത ജനപ്രതിനിധികള്‍ക്ക് തുടര്‍ന്ന് മത്സരിക്കാന്‍ അവസരം നല്‍കില്ലെന്ന് ജി. സുധാകരന്‍ എം എല്‍എ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് ലഭിച്ച പ്രാധാന്യം, ശുചിത്വ പരിപാടിയ്ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്…
ഘഉഎ രീൗിരശഹഹീൃ െംവീ റശറ ിീ േശാുഹലാലി േംമേെല ാമിമഴലാലി േരെവലാല,െ ംീൗഹറ ിീ േയല ുലൃാശേേലറ ീേ രീിലേേെ ശി വേല ൗുരീാശിഴ ുീഹഹ െഎന്നായിരുന്നു ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തത്.
ശുദ്ധവായു ശ്വസിച്ച് മരിക്കണമെങ്കില്‍ ആലപ്പുഴയില്‍ വരണമെന്നായിരുന്നു, ശുചിത്വ പ്രഖ്യാപനസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് കൊച്ചി നഗരവാസിയായ സിനിമാതാരം കുഞ്ചന്‍ ആലങ്കാരികമായി പറഞ്ഞത്. ''നല്ല ശ്വാസം കിട്ടി മരിക്കാന്‍ ആലപ്പുഴക്കാരനാകണമെന്ന് കുഞ്ചന്‍'' എന്ന തലക്കെട്ടില്‍ നാലു കോളത്തിലാണ് മാതൃഭൂമി വാര്‍ത്ത നല്‍കിയത്. ''ഹായ്, മൂക്കുപൊത്താതെ നടക്കാം'' എന്നായിരുന്നു കേരളകൗമുദിയുടെ തലക്കെട്ട്.
വഴിയോരങ്ങളില്‍ എയ്‌റോബിക് കമ്പോസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ച കാര്യം പറഞ്ഞുവല്ലോ. ഈ പ്രവര്‍ത്തനത്തിനും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. മാലിന്യം വലിച്ചെറിയേണ്ടതില്ലെന്നും തരംതിരിച്ച് എയ്‌റോബിക് ബിന്നുകളില്‍ നിക്ഷേപിച്ചാല്‍ മതിയെന്നുമുള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ മുന്‍കൈയെടുത്തു. ''എയ്‌റോബിക്കില്‍ എത്തിക്കൂ... പ്ലീസ്'' എന്ന ദേശാഭിമാനി വാര്‍ത്ത മാധ്യമങ്ങള്‍ ഈ സന്ദേശം പരത്താന്‍ വഹിച്ച പങ്ക് വ്യക്തമാക്കുന്നതാണ്.
വലിച്ചെറിയുന്നവര്‍ക്കും മാലിന്യം റോഡിലും തോടിലും തള്ളുന്നവര്‍ക്കും മുന്നറിയിപ്പു നല്‍കുന്ന വാര്‍ത്തകള്‍ക്കും മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. ആലപ്പുഴ - ചേര്‍ത്തല കനാലില്‍ അറവു മാലിന്യം തള്ളാനെത്തിയവരെ നഗരസഭയുടെ ആരോഗ്യവിഭാഗം സ്‌ക്വാഡ് പിടികൂടി. ''എഎസ് കനാലില്‍ അറവുമാലിന്യം തള്ളാനെത്തുന്നവരെ പിടികൂടി'' എന്ന തലക്കെട്ടില്‍ നാലുകോളം വാര്‍ത്തയാണ് മലയാള മനോരമ നല്‍കിയത്. മാലിന്യം തള്ളല്‍ - പിഴ 25000 രൂപ എന്ന ഒരു ബോക്‌സു വാര്‍ത്തയും നല്‍കി. കനാലുകളില്‍ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാന്‍ കാമറകള്‍ സ്ഥാപിച്ച സന്ദര്‍ഭം. രഹസ്യ കാമറ മിഴിതുറന്നു, എ എസ് കനാലില്‍ മാലിന്യം ഇടുന്നവര്‍ ഇനി കുടുങ്ങും എന്ന അഞ്ചുകോളം വാര്‍ത്തയും കണ്‍ട്രോള്‍ റൂമില്‍ എംഎല്‍എയും പൊലീസ് സംഘവും കാമറാ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഒരു വര്‍ണചിത്രവും നല്‍കിയാണ് മലയാള മനോരമ വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശം പ്രചരിപ്പിച്ചത്.
പോള വാരി എഎസ് കനാല്‍ വൃത്തിയാക്കിയതിനു ശേഷം കനാലില്‍ ഒരു വാട്ടര്‍ സൈക്കിള്‍ ഇറക്കിയിരുന്നു. ഈ പ്രവര്‍ത്തനത്തിലും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. വാട്ടര്‍ സൈക്കിളും എത്തി, കനാല്‍ ശുചീകരണം ആവേശത്തിമിര്‍പ്പിലേയ്ക്ക് എന്ന മാതൃഭൂമി വാര്‍ത്ത ഒരുദാഹരണം മാത്രം. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വാട്ടര്‍ സൈക്കിളിന്റെ പ്രൊപ്പല്ലര്‍ ആരോ മോഷ്ടിച്ചു. നിര്‍മ്മല ഭവനം പ്രവര്‍ത്തകര്‍ക്ക് വലിയ വേദനയുണ്ടാക്കിയ സംഭവമായിരുന്നു അത്. കണ്ടു കൊതിതീരും മുമ്പേ കട്ടുകൊണ്ടുപോയല്ലോ എന്ന വാര്‍ത്തയും സൈക്കിളില്‍ ഒരു കുട്ടി സവാരി നടത്തുന്നതിന്റെ ചിത്രവും നല്‍കിയാണ് പ്രവര്‍ത്തകരുടെ രോഷത്തില്‍ മലയാള മനോരമ പങ്കുചേര്‍ന്നത്. ശുചിത്വ പദ്ധതിയുടെ ഭാഗമാകുന്ന മാധ്യമങ്ങളെയാണ് നാം ഇവിടെ കാണുന്നത്.
നിര്‍മ്മല ഭവനം പദ്ധതിയുടെ പ്രചരണത്തിനായി നടത്തിയ പരിപാടികളും സൃഷ്ടിച്ച കൗതുകങ്ങളുമെല്ലാം വാര്‍ത്തകളില്‍ നിറച്ച് മാധ്യമങ്ങള്‍ പദ്ധതിയില്‍ പങ്കാൡകളായി.
(ആലപ്പുഴ നഗരശുചീകരണ പരിപാടിയെക്കുറിച്ച് ടി. എം. തോമസ് ഐസക്കും എം. ഗോപകുമാറും ചേര്‍ന്നെഴുതുന്ന മാറുന്ന മനസ്സുകള്‍, മാലിന്യമകലുന്ന തെരുവുകള്‍ എന്ന പുസ്തകത്തിലെ അധ്യായം)

നികുതിനിഷേധ സമരവും ഭരണക്കാരുടെ ചോദ്യങ്ങളും

കേരളം അഭിമുഖീകരിക്കുന്ന ധനപ്രതിസന്ധിയുടെ ഗൗരവം എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധിയുടെ കാരണങ്ങളെയും പരിഹാരത്തെയും കുറിച്ച് എല്ലാ തലങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രതിസന്ധിയില്ല, പ്രയാസമേയുളളൂ എന്നു പറയുന്നവര്‍ വെപ്രാളപ്പെട്ടു അധികനികുതി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ പ്രമുഖവക്താക്കളും പലവിധ ന്യായീകരണങ്ങളുമായി ചാനല്‍ ചര്‍ച്ചകളിലും മറ്റും സജീവമാണ്. നികുതിനിഷേധസമരത്തിന്റെ പ്രായോഗികതയെക്കുറിച്ചും ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫിന്റെ വാദങ്ങളും എല്‍ഡിഎഫിനോട് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും ഇവിടെ വിശദമായി പരിശോധിക്കുന്നു. 
1. പ്രതിപക്ഷത്തോട് ആദ്യത്തെ ചോദ്യമുയര്‍ത്തിയത് മുഖ്യമന്ത്രിയാണ്. എന്തിനെതിരെയാണ് ഈ സമരം?
നിയമസഭയെ അഭിമുഖീകരിക്കാതെയും സഭ പാസാക്കിയ വാര്‍ഷിക ബജറ്റിനെ അപ്രസക്തമാക്കിയും 3000ത്തില്‍ പരം കോടി രൂപയുടെ അധിക ഭാരം മന്ത്രിസഭാ യോഗതീരുമാനത്തിലൂടെ അടിച്ചേല്പിച്ച പൂര്‍വകാല ചരിത്രം കേരളത്തില്‍ ഇല്ല. യുദ്ധകാലത്തോ ക്ഷാമകാലത്തോ മാത്രം സ്വീകരിക്കാന്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യമാണ് ഇവിടെ ദുരുപയോഗപ്പെടുത്തുന്നത്. പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. അതിശക്തമായ പ്രതിരോധം ഉയര്‍ത്തും.
ഭൂനികുതി, വെള്ളക്കരം, സേവനചാര്‍ജ്ജുകള്‍ എന്നിവയുടെ വര്‍ധനയ്ക്ക് എതിരെയാണ് ഇടതുമുന്നണി സമരം ചെയ്യുന്നത്. ഇനിയും കൊണ്ടുവരും എന്നു പ്രഖ്യാപിക്കുന്ന അധികനികുതിയ്ക്കും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനും എതിരെകൂടിയാണ് ഈ സമരം. കൂടിയാലോചനയോ ഔചിത്യമോ ഇല്ലാതെ വന്‍നികുതി അടിച്ചേല്പ്പിക്കുന്ന ശൈലിക്കെതിരെയുമാണ് ഈ പ്രതിഷേധം.
മദ്യത്തിനും സിഗരറ്റിനും ഏര്‍പ്പെടുത്തിയ അധികനികുതിയെയാണോ പ്രതിപക്ഷം എതിര്‍ക്കുന്നത് എന്നൊക്കെ ചോദിച്ച് പ്രതിഷേധത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനുളള ശ്രമമുണ്ട്. മദ്യനികുതി ഉയര്‍ത്തുന്നത് വ്യാജവാറ്റു വ്യാപകമാകാന്‍ കാരണമാകും എന്ന ആശങ്ക രാഷ്ട്രീയ ഭേദമെന്യേ സമൂഹത്തിന്റെ പലകോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. തീരുമാനമെടുത്തവര്‍ക്കു തന്നെയാണ് എല്ലാ ഉത്തരവാദിത്തവും.
മദ്യവരുമാനം ഇല്ലാതെ കേരളം മുന്നോട്ട് കൊണ്ടുപോകാനാവുമോ എന്ന വെല്ലുവിളിയാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് യുഡിഎഫുകാരുടെ വീമ്പടി. മനക്കോട്ട കെട്ടുന്നതോ, മദ്യത്തില്‍നിന്നുളള അധികവരുമാനത്തെ ആശ്രയിച്ചും. ഇത്ര പരിഹാസ്യമായ പൊറാട്ടു നാടകങ്ങള്‍ക്കിറങ്ങിപ്പുറപ്പെടണമെങ്കില്‍ അപാരമായ തൊലിക്കട്ടി കൂടിയേ കഴിയൂ.
നിയമമില്ലാതെ നികുതി പിരിക്കാനാവില്ല എന്ന് ഭരണഘടനാവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. പാര്‍ലമെന്റോ നിയമസഭയോ ഫിനാന്‍സ് ബില്ലിന് അംഗീകാരം നല്‍കുമ്പോഴാണ് നികുതി നിര്‍ദേശങ്ങള്‍ സാധുവാകുന്നത്. പാര്‍ലമെന്റിനെയും നിയമനിര്‍മ്മാണ സഭകളെയും എങ്ങനെ മറികടക്കാമെന്നാണ് ഇപ്പോള്‍ സര്‍ക്കാരുകള്‍ ആലോചിക്കുന്നത്. അടുത്തകാലത്തായി റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത് ബജറ്റിലൂടെയല്ല. എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്റ് അറിയാതെ യാത്രക്കൂലിയോ ചരക്കുകൂലിയോ വര്‍ധിപ്പിക്കാന്‍ റെയില്‍വേക്കു കഴിയും.
പക്ഷേ, വണ്ടിക്കൂലി നികുതിയല്ല. പെട്രോളിനും ഡീസലിനും അര്‍ധരാത്രി ആരുമറിയാതെ വില വര്‍ധിപ്പിക്കുമ്പോഴും അത് നികുതിയല്ലെന്ന ന്യായീകരണമുണ്ട്.
ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ ഇങ്ങനെ പറയുന്നു: ജനങ്ങളുടെ സമ്മതത്തോടെയാണ് നികുതി പിരിക്കേണ്ടത്. അല്ലാതെയുള്ളത് കവര്‍ച്ചയോ അപഹരണമോ ആണ്. അത് തടയുന്നതിന് ജനങ്ങള്‍ക്ക് അവകാശമുണ്ട്. അവകാശപത്രികകളുടെ പ്രമാണരേഖയായ മാഗ്‌നകാര്‍ട്ടയില്‍ പ്രഖ്യാപിച്ചിട്ടുള്ള തത്വമാണ് ഇത്. 800 വര്‍ഷം മുമ്പാണ് മാഗ്‌ന കാര്‍ട്ട ഒപ്പുവയ്ക്കപ്പെട്ടത്. പക്ഷേ, ഈ തത്വത്തിന് കാലഹരണം സംഭവിച്ചിട്ടില്ല. ഇംഗ്ലീഷ് ബില്‍ ഓഫ് റൈറ്റ്‌സിലും അമേരിക്കന്‍ ഭരണഘടനയിലും ചേര്‍ക്കപ്പെട്ടതാണ് ഈ തത്വം. സമ്മതത്തോടെയല്ലെങ്കില്‍ നികുതി നിയമവിരുദ്ധമാകും. ജനാധിപത്യത്തില്‍ ഭരണാധികാരിക്ക് കപ്പം നല്‍കേണ്ടതില്ല. കീഴടങ്ങുന്നവരാണ് കപ്പം കൊടുക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ കീഴടങ്ങിയവരല്ല. സ്വതന്ത്രരായ ജനങ്ങള്‍ സ്വമേധയാ നികുതി നല്‍കുകയും അത് എപ്രകാരം ചെലവാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. ഈ തത്വമാണ് ഭരണഘടനയിലെ അനുച്ഛേദം 265 പ്രഘോഷിക്കുന്നത്. നിയമം നല്‍കുന്ന അധികാരം ജനങ്ങള്‍ നല്‍കുന്ന അധികാരമാണ്.
2. എല്‍ഡിഎഫിന്റെ കാലത്തും
നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലേ?
ഉണ്ട്, പക്ഷേ 5 വര്‍ഷം കൊണ്ട് എല്‍ഡിഎഫ് ഏര്‍പ്പെടുത്തിയ നികുതി വര്‍ദ്ധന 1938 കോടി മാത്രം. അതില്‍ തന്നെ മണലില്‍ നിന്നുള്ള 500 കോടി ലഭിച്ചതുമില്ല. പക്ഷേ, യുഡിഎഫോ?
കഴിഞ്ഞ നാലു ബജറ്റുകളിലായി കേരള ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ചത് 5000 കോടി രൂപയുടെ അധികഭാരമാണ്. അതും പോരാഞ്ഞാണ് ബജറ്റിനു പുറത്ത് 2000 കോടിയുടെ ഭാരം. ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന ഭീഷണിയും. ഇതൊക്കെ പ്രഖ്യാപിക്കുന്നതോ, പത്രസമ്മേളനത്തിലും.
വാറ്റ് നികുതി 4ല്‍ നിന്നും 5 ശതമാനമാക്കാനും 12.5ല്‍ നിന്നും 14 ശതമാനമാക്കാനും എല്‍ഡിഎഫ് ഭരണകാലത്ത് കേന്ദ്രസര്‍ക്കാറില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ആ നിര്‍ദ്ദേശം എല്‍ഡിഎഫ് സര്‍ക്കാര്‍ പരസ്യമായി തളളിക്കളഞ്ഞു.
നികുതി വര്‍ദ്ധിപ്പിച്ച ജനങ്ങളെ കൊളളയടിച്ച് ഭരിക്കാന്‍ എല്‍ഡിഎഫ് ഒരിക്കലും തയ്യാറായിട്ടില്ല. പിരിക്കേണ്ട നികുതി സമാഹരിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്.
എന്നാല്‍, അധികാരത്തിലേറിയ ആദ്യവര്‍ഷം തന്നെ യുഡിഎഫ് ആ സമ്മര്‍ദ്ദത്തിനു കീഴടങ്ങി. തുണിക്കുപോലും നികുതി ഏര്‍പ്പെടുത്തി. ഇതാണ് നികുതി ഭരണത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുളള വ്യത്യാസം.
3. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാരും വെള്ളക്കരം കൂട്ടിയില്ലേ?
ഉണ്ട്. എല്‍ഡിഎഫ് സര്‍ക്കാരും വെളളക്കരം കൂട്ടിയിട്ടുണ്ട്. പക്ഷേ ഇന്ന് പൊതുനികുതികളിലും സേവനനിരക്കുകളിലും ഭീമാകാരമായ വര്‍ദ്ധനയ്‌ക്കൊപ്പമാണ് വെള്ളക്കരവും വൈദ്യൂതി ചാര്‍ജ്ജും വര്‍ദ്ധിപ്പിക്കുന്നത്. വെളളക്കരത്തിന്റെ കാര്യത്തിലാണെങ്കില്‍ ഇപ്പോള്‍ 500 കോടി കുടിശികയുണ്ട്. യുഡിഎഫ് ഏര്‍പ്പെടുത്തിയ നികുതിക്കൊളളയ്‌ക്കെതിരെ പൊതുവിലുള്ള പ്രതിഷേധമാണ് വെളളക്കരം ഒടുക്കാന്‍ വിസമ്മതിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നത്. നികുതിവര്‍ദ്ധനയും വിലക്കയറ്റവും നാനാമേഖലകളില്‍നിന്ന് ജനജീവിതത്തെ ഞെക്കിഞെരുക്കുമ്പോള്‍ വെളളക്കരം കുത്തനെ കൂട്ടുകയും അതിനെ എല്‍ഡിഎഫ് ഏര്‍പ്പെടുത്തിയ നികുതിവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തി ന്യായീകരിക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കു മനസിലാകും.
4. മദ്യനിരോധനത്തിന്റെ ത്യാഗം സഹിക്കാനാണോ ഈ നികുതി വര്‍ദ്ധന?
പൊളളയായ വാദമാണിത്. ബാറുകള്‍ അടഞ്ഞു കിടന്ന സാഹചര്യത്തിലും മദ്യവരുമാനം കൂടുകയാണ് ചെയ്തത് എന്ന് കണക്കുകള്‍ തെളിയിക്കുന്നു. 2013-14ല്‍ 620 കോടി എക്‌സൈസ് നികുതി ലഭിച്ച സ്ഥാനത്ത് നടപ്പുവര്‍ഷം കിട്ടിയത് 660 കോടി.
ബാറുകള്‍ അടഞ്ഞു കിടന്നിട്ടും മദ്യവരുമാനം കുറഞ്ഞിട്ടില്ല. ബാറുകളില്‍ പോയി കുടിച്ചിരുന്നവര്‍ ഇപ്പോള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളെ ആശ്രയിക്കുന്നുവെന്നേയുളളൂ.
മദ്യത്തില്‍ നിന്നുളള ഒരു വരുമാനവും വേണ്ട എന്നു പ്രഖ്യാപിക്കുന്ന ഉമ്മന്‍ചാണ്ടി, പ്രതിസന്ധി പരിഹരിക്കാന്‍ ആശ്രയിക്കുന്നതും മദ്യത്തെ തന്നെയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് കടമെടുക്കുന്നത് 500 കോടി. അതിനു പുറമെ മദ്യത്തിന് 25 ശതമാനം വില്‍പന നികുതി കൂട്ടുന്നു.
മദ്യനികുതി വര്‍ദ്ധിപ്പിക്കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ ഒറ്റയടിക്ക് കുത്തനെ വില വര്‍ദ്ധിക്കുന്നത് വിപരീതഫലമുണ്ടാക്കും.
5. വികസനപ്രവര്‍ത്തനങ്ങളുടെ ചെലവു വര്‍ദ്ധിച്ചതുമൂലമാണ് സാമ്പത്തിക പ്രതിസന്ധിയെന്ന യുഡിഎഫിന്റെ വാദം ശരിയാണോ?
അല്ല. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ എല്ലാ യുഡിഎഫ് നേതാക്കളും പാടുന്നത് ഈ പല്ലവിയാണ്. പുതിയ താലൂക്കുകള്‍, സ്‌ക്കൂളുകള്‍, മെഡിക്കല്‍ കോളജുകള്‍, ഇങ്ങനെ ഓരോ പ്രഖ്യാപനങ്ങളും അവര്‍ എണ്ണിയെണ്ണിപ്പറയും. പക്ഷേ, പ്രഖ്യാപനങ്ങളും ചെലവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിച്ചാലോ?
ഇപ്പറഞ്ഞ പ്രഖ്യാപനങ്ങളെല്ലാം യാഥാര്‍ത്ഥ്യമായെങ്കില്‍ ആത്യന്തികമായി സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ പ്രതിഫലിക്കണം. യുഡിഎഫ് സര്‍ക്കാരിനു കീഴിലെ മൊത്തം ചെലവിന്റെ വര്‍ദ്ധന പരിശോധിക്കാന്‍ കെ. എം. മാണി അവതരിപ്പിച്ച ബജറ്റു കണക്കിനെത്തന്നെ ആശ്രയിക്കാം.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പ്രതിവര്‍ഷം 16 ശതമാനം വീതം സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ന്നിരുന്നു. ഒരു സാമ്പത്തിക പ്രതിസന്ധിയുമുണ്ടായില്ല. ഇതിലും താഴെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഇതുവരെയുളള ചെലവിന്റെ നിരക്ക്. അതുകൊണ്ട് വന്‍തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടാണ് പ്രതിസന്ധിയുണ്ടായത് എന്ന യുഡിഎഫിന്റെ വാദം പൊള്ളയാണ്.
6. കേന്ദ്രസഹായം കുറഞ്ഞതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയെന്ന കെ എം മാണിയുടെ വാദം ശരിയാണോ?
തീര്‍ത്തും വസ്തുതാവിരുദ്ധമായ വാദമാണിത്. ഈ വര്‍ഷം സെപ്തംബര്‍ 10 വരെ കേന്ദ്രധനസഹായമായി മൊത്തം 5492 കോടി രൂപയാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം എന്നാല്‍ ഇതേ കാലയളവില്‍ 4635 കോടി രൂപയേ ലഭിച്ചുളളൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 856 കോടി അധികം കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. അതായത്, കഴിഞ്ഞ വര്‍ഷം ലഭിച്ചതിനെക്കാള്‍ 18.47 ശതമാനം അധികം.
ഈ കാലയളവില്‍ സംസ്ഥാനം നേരിട്ടു പിരിക്കേണ്ട നികുതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തു ശതമാനമേ കൂടിയിട്ടുളളൂ. ഈ വീഴ്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. ഇതു മറച്ചുവെയ്ക്കാനാണ് ധനപ്രതിസന്ധിയുടെ പ്രധാന ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്റെ തലയിലിടുന്നത്.
കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന സഹായം തികച്ചും അപര്യാപ്തമാണ് എന്നതില്‍ തര്‍ക്കമില്ല. ധനകാര്യ കമ്മിഷന്‍ തീര്‍പ്പുകള്‍ നമുക്കെതിരാണ് എന്നതിലുമില്ല തര്‍ക്കം. ബജറ്റില്‍ വകയിരുത്തിയ പണം മുഴുവനും ലഭിച്ചില്ല എന്നതിലും തര്‍ക്കമില്ല. ഇതൊക്കെ പ്രതിഷേധാര്‍ഹമാണ്. പക്ഷേ, കേരളത്തില്‍ ഇപ്പോഴുളള ധനപ്രതിസന്ധിയ്ക്കു കാരണം ഇതല്ല.
വിശദാംശങ്ങള്‍ പരിശോധിക്കാം. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഗ്രാന്റായി 4434 കോടി കിട്ടിയ സ്ഥാനത്ത് 2014-15ല്‍ 5045 കോടി രൂപ കിട്ടി. കഴിഞ്ഞവര്‍ഷം വിദേശ ധനസഹായമായും കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിക്ഷേപമായും 201 കോടി രൂപയാണ് കിട്ടിയത്. നടപ്പുവര്‍ഷത്തില്‍ അത് 446 കോടി. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 6200 കോടി രൂപയാണ് സെപ്തംബര്‍ 10 വരെ കമ്പോളവായ്പയെടുത്തത്. നടപ്പുവര്‍ഷത്തില്‍ 6900 കോടി രൂപയും.
എവിടെയാണ് കേന്ദ്രധനസഹായം കുറഞ്ഞത്?
7. എല്‍ഡിഎഫിന്റെ കാലത്തും ഓര്‍ഡിനന്‍സ് വഴി നിരക്കു കൂട്ടിയില്ലേ.
ഒറ്റപ്രാവശ്യം. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ നികുതിനിരക്കു കുറച്ചു. എന്നാല്‍ വര്‍ദ്ധന പിന്‍വലിച്ചപ്പോള്‍ നിരക്ക് ഓര്‍ഡിനന്‍സിലൂടെ പുനഃസ്ഥാപിച്ചു.
എല്ലാ നികുതിവര്‍ധനയും നിഷേധിക്കാനാവില്ല. ഉല്‍പന്ന നികുതി വര്‍ദ്ധന, സേവനങ്ങള്‍, വര്‍ദ്ധിപ്പിച്ചത് കൊടുത്തേ പറ്റൂ. ജനങ്ങള്‍ക്ക് പ്രായോഗികമായി നിഷേധിക്കപ്പെടുന്ന ഏതെങ്കിലും ഒരിനം ഉപയോഗിച്ചാവും സമരം.
8. നികുതി ഏര്‍പ്പെടുത്തിയാല്‍ പിരിക്കാനുമറിയാമെന്നാണല്ലോ വെല്ലുവിളി. എന്താണ് മറുപടി?
ഈ വെല്ലുവിളിയില്‍ കാര്യമൊന്നുമില്ല. ഭീമമായ നികുതിക്കുടിശിക ഇപ്പോള്‍ത്തന്നെ പിരിച്ചെടുക്കാനുണ്ട്. അതു പിരിച്ചെടുക്കാനാണ് ഈ ഉശിരൊക്കെ കാണിക്കേണ്ടത്.
കുടിശികയായി സര്‍ക്കാരിനു പിരിഞ്ഞുകിട്ടാനുളള 32526 കോടി രൂപയുടെ ഇനവും തരവും തുകയും തിരിച്ചുളള പട്ടിക 2014-15 ലെ ബജറ്റില്‍ നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ വില്‍പന നികുതി തന്നെ. 23002 കോടി രൂപയുടെ കുടിശിക. പെട്രോളിയം കമ്പനികളില്‍ നിന്ന് 1296 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. മോട്ടോര്‍ വാഹനനികുതിയില്‍ 819 കോടിയാണ് കിട്ടാനുളളത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 181 കോടി രൂപ. കാര്‍ഷിക ആദായ നികുതി 66 കോടി രൂപ. ഭൂനികുതി 126 കോടി രൂപ. എക്‌സൈസ് നികുതി 237 കോടി രൂപ. കേന്ദ്ര വില്‍പന നികുതി 239 കോടി രൂപ. ഇങ്ങനെ നീണ്ടുപോകുന്നു പട്ടിക.
ഈ തുകയില്‍ 9500 കോടി രൂപ മാത്രമാണ് തര്‍ക്കമുളളതും കോടതിയില്‍ കേസുളളതും. ശേഷം തുക നികുതിദാതാവുപോലും അംഗീകരിക്കുന്നതാണ്. ഇവര്‍ക്കു മുന്നിലാണ് മുഖ്യമന്ത്രി തന്റെ ഉശിരു കാണിക്കേണ്ടത്. അല്ലാതെ പാവപ്പെട്ട ജനങ്ങളോടല്ല.
9. എങ്ങനെ ഈ സമരം പ്രായോഗികമാകും?
പഴയനിരക്കില്‍ വെളളക്കരത്തിന് നോട്ടീസ് തന്നാല്‍ നികുതി ഒടുക്കും. വര്‍ദ്ധിപ്പിച്ച കരം ഒടുക്കുകയില്ല. അതിന്റെപേരില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ വന്നാല്‍ ജനകീയമായി ചെറുത്തുനില്‍പ്പു സംഘടിപ്പിക്കും. സമരഭടന്മാരെ വേണമെങ്കില്‍ പോലീസിന് ജയിലിടയ്ക്കാം. എന്താണിതില്‍ അപ്രായോഗികത? പക്ഷേ, ഈ പ്രഖ്യാപനം ഇതിനകം ഫലിച്ചുകഴിഞ്ഞു. വെളളക്കരവര്‍ദ്ധനയുടെ പരിധി 15000 ലിറ്ററായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു കഴിഞ്ഞു. ഇതുപോലെ മറ്റു സേവനങ്ങളുടെ നിരക്കുകളും കുറയ്ക്കാന്‍ തയ്യാറാകണം. ഈ സമരത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി അതിവിപുലമായ കാമ്പയിനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്.
സ: വി.എസ് അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത് എന്ന് പ്രതിപക്ഷ നേതാവ് സ: വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കക്ഷിനേതാക്കള്‍ ഗവര്‍ണ്ണറെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടു.
ഈ പകല്‍ കൊള്ളയ്‌ക്കെതിരെ സെപ്തംബര്‍ 29, 30 തീയതികളില്‍ പ്രാദേശിക തലത്തില്‍ എല്‍.ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ഇതിന്റെ തുടര്‍ച്ചയായി ഒക്ടോബര്‍ 8ന് ജില്ല കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റ് പടിക്കലും വന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും . ഒക്ടോബര്‍ 11 മുതല്‍ 18 വരെയുള്ള ഒരാഴ്ചക്കാലം എല്‍.ഡി.എഫ് വൊളന്റീയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് പ്രചരണം നടത്തും.
തുടര്‍ന്ന് ഒക്ടോബര്‍ അവസാനം വാര്‍ഡ് അടിസ്ഥാനത്തില്‍ നികുതി ദായകരുടെ യോഗം ചേര്‍ന്ന് അധിക നികുതി നല്കില്ലെന്ന പ്രഖ്യാപനം നടത്തും. ഇതാണ് സമരരീതി.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...