Monday, May 21, 2012

ഒരു സ്റ്റാന്‍ഡേര്‍ഡ് 'ദരിദ്രവാസി'യുടെ ഭീഷണി

(മാതൃഭൂമി ലേഖനം - 2012 മെയ് 15 )
അന്തര്‍ദേശീയ കമ്പോളത്തില്‍നിന്ന് വായ്പയെടുക്കാനുള്ള ഇന്ത്യയുടെ റേറ്റിങ് താഴ്‌ത്തേണ്ടി വരുമെന്ന് അമേരിക്കയിലെ 'സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍' എന്ന ക്രെഡിറ്റ് റേറ്റിങ് കമ്പനി ഭീഷണിപ്പെടുത്തിയിരിക്കുന്നു. ക്രെഡിറ്റ് എന്നാല്‍ വായ്പ. റേറ്റിങ് എന്നാല്‍ യോഗ്യത. ഒരു സ്ഥാപനത്തിനോ രാജ്യത്തിനോ വായ്പയെടുക്കാനുള്ള യോഗ്യത ഇതുപോലുള്ള സ്ഥാപനങ്ങള്‍ പഠിച്ച് പ്രഖ്യാപിക്കുന്നു. ഉയര്‍ന്ന റേറ്റിങ് അല്ലെങ്കില്‍ ഗ്രേഡ് ഉള്ളവര്‍ക്ക് താരതമ്യേന ചുരുങ്ങിയ പലിശയ്ക്ക് വായ്പകിട്ടും. അല്ലാത്തവര്‍ക്ക് ഉയര്‍ന്നപലിശ നല്‍കേണ്ടിവരും. വളരെ താഴ്ന്ന റേറ്റിങ്ങാണെങ്കില്‍ വായ്പകിട്ടാന്‍തന്നെ പ്രയാസമാകും.

പേരുപോലെ 'ദരിദ്രവാസി'യൊന്നുമല്ല സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍. ലോകത്തെ ഏറ്റവുംവലിയ മൂന്ന് ധനകാര്യ സേവന കമ്പനികളിലൊന്നാണത്. അമേരിക്കയിലെത്തന്നെ മൂഡി ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസും ഫിച്ച് റേറ്റിങ് ലിമിറ്റഡുമാണ് മറ്റുരണ്ടെണ്ണം. അന്തര്‍ദേശീയ കമ്പോളത്തില്‍നിന്ന് വായ്പയെടുക്കാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളോ രാജ്യങ്ങളോ ഈ കമ്പനികളുടെ മുമ്പില്‍ വസ്തുതകള്‍ ഹാജരാക്കി തങ്ങളുടെ റേറ്റിങ് എന്താണെന്ന് നിര്‍ണയിക്കണം. ഇതിന് വമ്പിച്ച ഫീസും നല്‍കണം. ഈ റേറ്റിങ് കമ്പോളത്തിന്റെ 40 ശതമാനം സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ കമ്പനിയുടെ നിയന്ത്രണത്തിലാണ്.
ഏറ്റവും ഉയര്‍ന്ന ഗ്രേഡ് 'എ.എ.എ' ആണ്. അമേരിക്കയുടെ ഗ്രേഡ് ഇതായിരുന്നു. സമീപകാലത്ത് ഈ റേറ്റിങ് കുറച്ചത് ചെറിയ പുകിലൊന്നുമല്ല സൃഷ്ടിച്ചത്. 'ബി.ബി.ബി' ആണ് നിക്ഷേപയോഗ്യതയുള്ള ഏറ്റവും താഴ്ന്ന ഗ്രേഡ്. ഇന്ത്യയുടെ ഗ്രേഡ് ഇതാണ്. ഇത് 'ബി.ബി.ബി. മൈനസ്' ആയി താഴ്ത്തുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ ഭീഷണി. അതോടെ ഇന്ത്യയ്ക്ക് വിദേശ വായ്പ കിട്ടാന്‍ പ്രയാസമേറുകയും ഉയര്‍ന്ന പലിശ കൊടുക്കേണ്ടിവരികയും ചെയ്യും. 'ബി.ബി.ബി. മൈനസോ' അതില്‍ത്താഴെ 'ഡി' വരെയുള്ള ഗ്രേഡുകളുള്ളരാജ്യങ്ങള്‍ പാപ്പര്‍സൂട്ടിലേക്ക് നീങ്ങുന്നു എന്നാണ് വിശേഷിപ്പിക്കുക. അവരിറക്കുന്ന കടപ്പത്രങ്ങളെ 'പൊള്ളക്കടപ്പത്രങ്ങള്‍' എന്നാണ് വിളിക്കുക.

ഇന്ത്യയിലെ ബജറ്റ്കമ്മി ഉയര്‍ന്നതും ധനക്കമ്മി ദേശീയ വരുമാനത്തിന്റെ മൂന്നുശതമാനത്തിനപ്പുറമായതുമാണ് റേറ്റിങ്താഴ്ത്തുന്നതിന് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പറയുന്ന ന്യായം. 2011-'12-ല്‍ ധനക്കമ്മി 5.9 ശതമാനമാണ്. വിദേശവ്യാപാര കമ്മിയും ഭീതിജനകമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. വിദേശ ഇന്ത്യക്കാരുടെ വരുമാനവുംകൂടി കണക്കിലെടുത്താല്‍പ്പോലും വിദേശ കറണ്ട് അക്കൗണ്ട് കമ്മി അടുത്തവര്‍ഷം 3.6 ശതമാനം വരുമെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ രംഗരാജന്‍ പറയുന്നത്. ഇത് 2-2.5 ശതമാനത്തിനപ്പുറം പാടില്ല. ദേശീയ വരുമാനവളര്‍ച്ചയുടെ വേഗവും കുറഞ്ഞിട്ടുണ്ട്. എല്ലാറ്റിലുമുപരി ഇന്ത്യയിലെ രാഷ്ട്രീയാന്തരീക്ഷം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പ്രതികൂലമായിത്തീര്‍ന്നിരിക്കുന്നു. ഈ സ്ഥിതിവിശേഷത്തില്‍ എത്രയുംപെട്ടെന്ന് മാറ്റം വരുത്തിയില്ലെങ്കില്‍ തങ്ങള്‍ ഇന്ത്യയുടെ ഗ്രേഡ് കുറയ്ക്കുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പറയുന്നത്.

ഇന്ത്യയിലെ സാമ്പത്തികസ്ഥിതിഗതികള്‍ മോശമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അത് പാപ്പര്‍സൂട്ടിനടുത്താണ് എന്ന വാദം അംഗീകരിക്കാനാവില്ല. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ച്ചനിരക്ക് കുറഞ്ഞെങ്കിലും ഇപ്പോഴും വികസിതരാജ്യങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. മാന്ദ്യകാലത്ത് കമ്മി ന്യായീകരിക്കാവുന്നതേയുള്ളൂ. വിദേശവ്യാപാര കമ്മി നിയന്ത്രിക്കാന്‍ ഇന്ന് ഫലപ്രദമായ മാര്‍ഗം ഇറക്കുമതി നിയന്ത്രിക്കലാണ്. യഥാര്‍ഥപ്രശ്‌നം ഇതൊന്നുമല്ല. അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനത്തിന് ഇന്ത്യയിലെ സാമ്പത്തികപരിഷ്‌കാരങ്ങളില്‍ തൃപ്തി പോര. അടിയന്തരമായി ധനകാര്യമേഖല തുറന്നുകൊടുക്കണം. ചില്ലറവില്പന മേഖലയില്‍ വിദേശ മൂലധനം അനുവദിക്കണം. ഇതിന് ഇന്ത്യയുടെമേല്‍ സമ്മര്‍ദം ചെലുത്താനാണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

മുപ്പതിനായിരത്തിലേറെ കോടിരൂപ എങ്ങനെയാണ് ഇന്ത്യയ്ക്ക് വിദേശനാണയ ശേഖരമായിട്ടുള്ളത്? സാധനങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യുമ്പോഴാണ് വിദേശനാണ്യം ലഭിക്കുക. അവ ഇറക്കുമതി ചെയ്യുമ്പോള്‍ നാം വിദേശനാണയം കൊടുക്കണം. കയറ്റുമതി ഇറക്കുമതിയേക്കാള്‍ കൂടുമ്പോഴേ വിദേശനാണയ മിച്ചമുണ്ടാക്കി കരുതല്‍ ശേഖരത്തോടൊപ്പം ചേര്‍ക്കാനാവൂ. എന്നാല്‍, ഇന്ത്യയ്ക്ക് ഇങ്ങനെ മിച്ചമല്ല, കമ്മിയാണുള്ളത്. അപ്പോള്‍പ്പിന്നെ ഇത്രയേറെ കരുതല്‍ ശേഖരമെങ്ങനെയുണ്ടായി?
ഇന്ത്യ വായ്പയെടുത്തുകൊണ്ടാണ് ഈ കരുതല്‍ ശേഖരം സമാഹരിച്ചത്. ഈ വായ്പയില്‍ ഏതാണ്ട് നാലിലൊന്നോളം കമ്പനികളും മറ്റുമെടുക്കുന്ന ദീര്‍ഘകാലവായ്പകളാണ്. എന്നാല്‍ സിംഹഭാഗവും ഹ്രസ്വകാലവായ്പകളാണ്. ഇന്ത്യയിലെ ഷെയര്‍ കമ്പോളത്തിലും മറ്റും കളിക്കുന്നതിനായി വരുന്ന പോര്‍ട്ട്‌ഫോളിയോ മൂലധനമാണ്. വന്നതുപോലെ എപ്പോള്‍ വേണമെങ്കിലും ഈ മൂലധനത്തിന് ഇന്ത്യ വിട്ടുപോകാം. ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയാല്‍ ആദ്യമുണ്ടാകുന്ന പ്രത്യാഘാതം ഈ ഹ്രസ്വകാലമൂലധനം ഇന്ത്യയില്‍നിന്ന് പിന്തിരിയും എന്നതാണ്.

മേല്‍പറഞ്ഞ സംഭവവികാസം 1991-ലെപോലെ ഒരു വിദേശനാണയ പ്രതിസന്ധി സൃഷ്ടിക്കും. അന്ന് വിദേശ നാണയ കരുതല്‍ശേഖരം ഏതാണ്ട് ഇല്ലാതായി. പുതിയ വായ്പകളൊട്ട് വിദേശികള്‍ തന്നുമില്ല. അതുകൊണ്ട് അത്യാവശ്യം വായ്പയെടുക്കാന്‍ ഇന്ത്യാസര്‍ക്കാറിന്റെ സ്വര്‍ണം ലണ്ടനില്‍ പണയപ്പെടുത്തേണ്ടി വന്നു. ഇന്ന് പ്രത്യക്ഷത്തില്‍ സ്ഥിതിയാകെ മാറിയിട്ടുണ്ട്. ഭീമമായ വിദേശനാണയ കരുതല്‍ശേഖരമുണ്ട്. എന്നാലിത് വിദേശ മൂലധനത്തിന്റെ ദയാദാക്ഷിണ്യത്തിന് വിധേയമാണ്. അവര്‍ക്ക് നമ്മോട് അലോസരം തോന്നിയാല്‍ ഇതില്‍ ഗണ്യമായ പങ്കും അപ്രത്യക്ഷമാകും. നാം പ്രതിസന്ധിയിലുമാകും. ഇരുപതുവര്‍ഷക്കാലത്തെ ആഗോളീകരണ പരിഷ്‌കാരങ്ങള്‍ നമ്മെ ഇവിടെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്തംഭനത്തിലെത്തിയതാണ് വിദേശ ഫിനാന്‍സ് മൂലധനത്തെ അലോസരപ്പെടുത്തുന്നത്. ദേശവ്യാപകമായ തൊഴിലാളി പണിമുടക്ക് ഒരു സുപ്രധാന സംഭവമാണ്. ബംഗാളില്‍ തന്റെ സ്വാധീനം നഷ്ടപ്പെടുന്നതിനുമുമ്പ് എങ്ങനെയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള തത്രപ്പാടില്‍ മമതാ ബാനര്‍ജി ഓരോ കാര്യത്തിലും കേന്ദ്രസര്‍ക്കാറിനെ വാള്‍മുനയില്‍ നിര്‍ത്തുന്നു. ബി.ജെ.പി.യാകട്ടെ, വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ പലപ്പോഴും സഹകരിക്കാന്‍ വിസമ്മതിക്കുന്നു. ബി.ജെ.പി.യുടെ മാനിഫെസ്റ്റോയില്‍ത്തന്നെ പ്രഖ്യാപിച്ചിട്ടുള്ള ചരക്കുസേവന നികുതി നടപ്പാക്കുന്നതിനുപോലും അവര്‍ നിസ്സഹകരിക്കുന്നു.

'സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറി'ന്റെ ഭീഷണി ലക്ഷ്യം കണ്ട് തുടങ്ങിയിട്ടുണ്ട്. എത്രയുംപെട്ടെന്ന് പരിഷ്‌കാരങ്ങള്‍ നടപ്പാക്കി രാജ്യത്തെ രക്ഷിക്കുമെന്ന് പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചു കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് അനിഷ്ടമായ നികുതിനിര്‍ദേശങ്ങള്‍ അദ്ദേഹം പിന്‍വലിച്ചും കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ മറ്റ് ഭരണവര്‍ഗപാര്‍ട്ടികളെ ലൈനില്‍ കൊണ്ടുവരാന്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ത്തന്നെ ഇന്‍ഷുറന്‍സ്, ബാങ്ക്, പെന്‍ഷന്‍ എന്നിവ സംബന്ധിച്ച പുതിയ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രണബ് മുഖര്‍ജിയുടെ വെപ്രാളംകണ്ടാല്‍ ഇത്തരമൊരു സന്ദേശത്തിനുവേണ്ടി അദ്ദേഹം കാത്തിരിക്കയായിരുന്നു എന്നുപോലും തോന്നിപ്പോകും.

റിമോട്ട് കണ്‍ട്രോളിനെക്കുറിച്ച് നമുക്കറിയാമല്ലോ. ചാരവിമാനംമുതല്‍ കുട്ടികളുടെ കളിപ്പാട്ടംവരെ ഇന്ന് റിമോട്ടാലാണ് നിയന്ത്രിക്കപ്പെടുന്നത്. ഇന്ത്യാരാജ്യവും കൂടുതല്‍ക്കൂടുതല്‍ റിമോട്ട് നിയന്ത്രണത്തിലാവുകയാണ്. സ്വിച്ചിനുപിറകില്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പോലുള്ള ഫിനാന്‍സ് മൂലധന ദല്ലാളന്മാരും.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...